ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ അനശ്ചിതത്വത്തിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ.
അന്തരാഷ്ട്ര കപ്പൽ റൂട്ട് ആയതിനാൽ പ്രത്യേക അനുവാദം വേണ്ടെന്നും യുദ്ധ സാഹചര്യത്തിൽ ചില ഇടപെടലുകൾ മാത്രമാണ് നടത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി. കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന വരും ദിവസങ്ങളിൽ സുരക്ഷ ഒരുക്കും.
ഇറാൻ സ്ഥാനപതിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തി. എൽപിജിയുമായി അഞ്ച് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്കിലുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.